Tuesday, October 29, 2024

സതിയുടെ മില്ലേനിയം സുന്ദരർ

സതിയുടെ മില്ലേനിയം സുന്ദരർ എന്ന ചെറുകഥാ സമാഹാരത്തിന് വൈശാഖൻ മാഷ് എഴുതിയ കുറിപ്പുകൾക്ക് മീതെ എന്താണ് ഞാൻ എഴുതേണ്ടത്? ചെറുകഥയുടെ രാജാവ് വൈശാഖൻ മാഷ് പറയുന്നു:- അതി വാചാലതയിലല്ല, ലളിതമായ ഭാഷയിലും ചടുലമായ ആഖ്യാനത്തിലും ഊന്നിക്കൊണ്ടാണ് സതി ഈ പുസ്തകത്തിലെ ചെറുകഥകൾ ഒരുക്കിയിരിക്കുന്നത്.

ഈ കഥാ സമാഹാരം ആരംഭിക്കുന്നത് ടൈലർ അപ്പൂട്ടന്റെ ഒരു വലിയ സാഹസം പറഞ്ഞു കൊണ്ടാണ്. രണ്ടു വലിയ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുമ്പോൾ ഒരു സ്വതന്ത്രൻ, അതും ടൈലർ അപ്പൂട്ടൻ പത്രിക സമർപ്പിച്ചിരിക്കുന്നു. ഇത് കാട്ടുതീ പോലെ നാട് മുഴുവൻ അറിഞ്ഞു എന്ന് പറയാനല്ല ഇത്രയും പറഞ്ഞത്. ഇത് വലിയ കോലാഹലം ഉണ്ടാക്കിയില്ല എന്നതാണ് കാര്യം. സ്ഥാനാർത്ഥികളുടെ പേരുമായി ഒരു ബന്ധവുമില്ലാത്ത ഒരു പേര്, ആർക്കും ഒരു ദോഷവും ഉണ്ടാകില്ല. വൃത്തിക്ക് വസ്ത്രം തയ്ച്ചു തരുമെന്നല്ലാതെ അപ്പുട്ടനിൽ അവർ ഒരു പ്രത്യേകതയും കണ്ടില്ല. എന്തായാലും ഇങ്ങനെ ഒരു കാര്യം കേട്ടാൽ തൃശൂർ എവിടെയും കേൾക്കുന്ന ആദ്യ വരി എന്തായിരിക്കുമെന്ന് ഞാൻ ഇവിടെ എഴുതേണ്ട കാര്യമുണ്ടോ..."എന്തൂട്ട് തേങ്ങയ്ക്കാണ്...." 

പിന്നെ അപ്പൂട്ടനെ കുറിച്ചുള്ള വിവിധ അഭിപ്രായങ്ങൾ നാട് പതുക്കെ ചർച്ച ആരംഭിക്കും. ചിലർക്ക് മാവോയിസ്റ്, ബുദ്ധിജീവികൾക്ക് കോമഡി കഥാപാത്രം അങ്ങനെ പോകുന്നു. എന്തയാലും വലിയ പാർട്ടികളുടെ സ്ഥാനാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ അപ്പൂട്ടൻ നേരിടുന്നില്ല. വലിയ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ബാറിലിരിക്കുന്ന ഫോട്ടോ പരക്കുന്നു. സ്ത്രീ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ സദാചാര പോലീസ് ഇറങ്ങുന്നു. പക്ഷെ അപ്പൂട്ടൻ മാത്രം മനഃസമാധാനത്തോടെ  തന്റെ തയ്യൽ ജോലി തുടരുന്നു.

പിന്നെ ഞാൻ വായിച്ചു

“ഇത് വരെ കണ്ടത് ചളി, ഇനി കാണാൻ പോകുന്നത് കളി - നമ്മുടെ സ്വന്തം അപ്പൂട്ടൻ....”

അങ്ങനെ അപ്പൂട്ടൻ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും ഗ്രാമം മുഴുവൻ അപ്പൂട്ടന്റെ കൂടെ പോകുന്ന അവസ്ഥ ഉണ്ടാകുന്നു.  ജയിക്കുമെന്നായപ്പോൾ എന്ത് സംഭവിച്ചു?  അത് ഞാൻ പറയില്ല.

തിരഞ്ഞെടുപ്പിനു  തയ്യാറെടുക്കുന്ന രാഷ്ട്രീയ പാർട്ടികളക്ക് ഇതൊരു പാഠപുസ്തകമായി പലതലങ്ങളിൽ അനുഭപ്പെട്ടാൽ അതിശയിക്കേണ്ട.  തെരഞ്ഞെടുപ്പ് ദിവസം അടുത്തപ്പോൾ അപ്പൂട്ടൻ എന്ത് ചെയ്തു? എന്തുകൊണ്ട്‌?

അങ്ങനെ ആദ്യ കഥയിൽ തുടങ്ങി ഷോട്സ് ഇട്ട പെൺകുട്ടികൾ എന്ന ചെറുകഥയിലേക്ക് എത്തിയപ്പോൾ കപട സദാചാരത്തിനെതിരെയുള്ള യുദ്ധമായി മാറുന്നു. ബെർമുഡ എടുത്ത കുട്ടികൾ നാടിൻറെ സംസ്കാരം തകർക്കുമെന്ന് പറയുന്ന വൃദ്ധനോട്, പണ്ട് അയാൾ തന്നെ  ഒളിച്ചു പോയി കണ്ട ചില പ്രത്യേക സിനിമകളെ കുറിച്ച് ഓർമ്മിപ്പിക്കുന്ന കഥാപാത്രം. വേനലിൽ വറ്റാത്ത പുഴയിൽ പറയുന്നു സ്ത്രീകളുടെ മുൻകാല ചരിത്രമറിയാൻ പലർക്കും താല്പര്യം കാണും എന്നാലും ഒരു പുരുഷനെ കുറിച്ചും  അനാവശ്യ ആകാംഷകൾ അയൽവാസികൾക്ക് ചിലപ്പോൾ ഉണ്ടാകാം. പ്രത്യേകിച്ചും ആർക്കും പിടികൊടുക്കാതെ നടക്കുന്ന ...നാട്ടുഭാഷയിൽ പറഞ്ഞാൽ “വലിയ അലമ്പില്ലാതെ” നടക്കുന്നവരെ കുറിച്ചും ആകാംഷ ഉണ്ടാകാമെന്ന് സാരം. അങ്ങനെ തുടങ്ങി കോഡ്, വേനലിലും വറ്റാത്ത പുഴ… എന്നീ കഥകളിലൂടെ സഞ്ചരിച്ചു നെരിപ്പോട് എന്ന കഥയിലെ ആർദ്ര ഭാവങ്ങളിൽ ഇറങ്ങി ചെന്ന് നിൽക്കുമ്പോൾ ഈ ചെറുകഥ പുസ്തകവിമാനം ഒരു ചെറുപറക്കൽ നടത്തി മൃദുവായി വായനക്കാരുടെ ഹൃദയത്തിൽ ലാൻഡ് ചെയ്യുമ്പോൾ  അതിന് പ്രത്യേക മാനം കൈവരുന്നു. കൂടുതൽ എഴുതാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ പുസ്തകാസ്വാദനം വായനക്കാർക്ക് സമർപ്പിക്കുന്നു.

No comments:

Post a Comment

പേക്രോം - പി പി രാമചന്ദ്രന്റെ കവിതകൾ

പി. പി രാമചന്ദ്രനെക്കുറിച്ച്  1 ഒച്ചിലും മച്ചിലും കവിത.  തൂണിലും തുരുമ്പിലും കവിത.  വാക്കിലും നോക്കിലും കവിത.  മീനുകൾ തല വെട്ടി- തിരിയുന്ന വ...