Monday, January 20, 2025

അശോകൻ പുത്തൂരിന്റെ കവിതകൾ

എനിക്ക് അസൂയ തോന്നുന്ന കവിയാണ് അശോകൻ പുത്തൂർ; പരേതന്റെ മേൽവിലാസം എന്ന കവിത സമാഹാരത്തിൽ അശോകൻ പറയുന്നു, “എന്റെ കവിത കുമ്പസാരമാണ്.” നല്ലൊരു കുമ്പസാരം നടത്താൻ അശോകൻ ആഗ്രഹിക്കുന്നു. എന്നെങ്കിലും സ്വയം കവിതയിലേക്ക് വിവർത്തനം ചെയ്യണമെന്ന് ആഗ്രഹിച്ചുകൊണ്ട് തുടങ്ങുന്നു. അതിനു കഴിയുമോയെന്ന സംശയവും കൂടെയുണ്ട്. ചിതൽ തിന്ന മരം അക്ഷരം മാഞ്ഞ പുസ്തകമാണെത്രെ. അങ്ങനെയാണോ? എനിക്ക് അങ്ങനെ തോന്നുന്നില്ല. വേനൽ മഴ കടന്ന് മരിച്ചവരുടെ നഗരത്തിൽ എത്തിയപ്പോൾ അശോകന്റെ ആത്മാവ് സംസാരിക്കാൻ തുടങ്ങി. എന്തൊരു തീവ്രമായ ഭാഷയാണ്. എന്തൊരു അനുഭൂതിയാണ് വാക്കുകളിലൂടെ അദ്ദേഹം വായനക്കാരിൽ എത്തിക്കുന്നത്.

മരിച്ചവരുടെ നഗരം എന്ന കവിതയിൽ ഈ ലോകത്തെ തന്നെ അടക്കം ചെയ്‌തു; പറയാൻ ബാക്കി വെച്ചത് എന്ന കവിതയിലെത്തുമ്പോൾ അശോകൻ പുത്തൂർ  പ്രപഞ്ചത്തിലെ വിവിധ വർണ്ണങ്ങളിൽ സഞ്ചരിച്ചുകൊണ്ട് പറഞ്ഞതിനേക്കാൾ കൂടുതൽ ഓരോ വർണങ്ങളിലും പറയാൻ മറന്നുപോയ രഹസ്യങ്ങളെന്ന് കണ്ടെത്തുന്നു. കവിതയെന്നാൽ ഒരു മണൽ തരിയിൽ ലോകം കാണുന്ന കലയാണെന്ന് വില്യം ബ്ലെയ്ക്ക് പറഞ്ഞിട്ടുണ്ട്. കവിയരങ്ങിലെ അവസാന പന്തിക്ക് അവസാന ഇലയിടണം കവിതയിലെ നായാടിയാണ് ഞാൻ എന്ന് അശോകൻ പറയുന്നുണ്ട്. കവിതയുമായി ലോകം ചുറ്റിയപ്പോൾ ഉണ്ടായ അനുഭവങ്ങളിൽ തോറ്റു പിന്മാറാതെ വീറോടെ ലോകത്തോട് തന്റെ കാവ്യാ ഭാഷയിലൂടെ സംസാരിക്കാൻ അശോകൻ പുത്തൂർ എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ചില മരണങ്ങൾ മാധ്യമങ്ങൾ ആഘോഷിക്കുന്ന വിധം പറയുന്ന അശോകൻ, അതും കണ്ട് ദൈവങ്ങൾ നിഷ്കളങ്കരായി സന്തോഷമായി ഇരിക്കുകയാണെന്നും പറഞ്ഞു വെയ്ക്കന്നു. നാലാം ലോക തെണ്ടിയുടെ കോങ്കണ്ണൻ കാഴ്ച എന്ന കവിതയിൽ തനിക്ക് ചുറ്റുമുള്ള കെട്ടുകാഴ്ചകളെ കണക്കിന് പരിഹസിക്കുന്നു. അനുഭവങ്ങൾ രേഖപ്പെടുത്താൻ ഞങ്ങൾക്ക് പുസ്തകം വേണമെന്നില്ല എന്ന് ചൊല്ലുന്ന കവിതയിൽ അശോകന്റെ ആത്മാവിലാപം അതി തീവ്രമായി ആസ്വാദകരിൽ എത്തുന്നു.

ശവം ദഹിപ്പിക്കരുതെന്ന് അശോകൻ പറയുന്നു, അധികാരവും നിയമവും എങ്ങനെ പെരുമാറിയെന്ന് അറിയണമെങ്കിൽ  മണ്ണിൽ തന്നെ ശവം കുഴിച്ചിടണം. അവ പുഴുക്കളോടും പുല്ലിനോടും ചരിത്രത്തെ കുറിച്ച് സംസാരിക്കുമെന്ന് പറയുമ്പോഴുള്ള തീവ്രമായ കവി ഭാവനയും അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും ഒഴുകുന്ന വാക്കുകളുടെ സമ്മേളനവും ഒരു പോലെ നമ്മുക്ക് ദർശിക്കാൻ കഴിയും.

കവിതകളായ കവി മരണത്തിലും, മഹത്തായ കലയിലും സ്വയം വിമർശനവും അതോടൊപ്പം കാപട്യത്തോടെയുള്ള കലാപ്രവർത്തനങ്ങളെയും പരിഹസിക്കുന്നു. ഓർമ്മകളുടെ മാഞ്ചുവടിൽ അമ്മയുടെ കണ്ണീരു കുടിച്ചായിരിക്കും പുളിമാവിന് ഇത്ര പുളിവന്നതെന്ന പാടുന്ന കവി അമ്മയോർമ്മകളിലൂടെയും, ഗൃഹാതുരത്വം ഉണർത്തുന്ന പ്രണയ ഗീതങ്ങളിലൂടെയും പ്രകൃതി ഗീതങ്ങളിലൂടെയും ചുറ്റിലുമുള്ള എല്ലാ കടുകുമണികളിലും കവിത കാണുന്നു.

നിരീക്ഷണം അശോകന്റെ ശക്തിയാണ്. അസാധാരണമായ നിരീക്ഷണബോധമാണ് ഓരോ കവിതയിലും കവി പ്രകടിപ്പിക്കുന്നത്. കവിത വരുമ്പോൾ മിണ്ടാതെ അനങ്ങാതെ ഇരുന്നു കൊള്ളണം. ചിലപ്പോൾ ചാറ്റൽ മഴ പോലെ, മഞ്ഞുരുകും പോലെ...പ്രണയം ഒഴുകുന്നു. കവിത തന്നെയാകുന്ന പ്രണയം. അശോകൻ പാടിക്കൊണ്ടിരിക്കുന്നു. അശോകനിൽ നിന്നും കവിത ഒഴുകി കൊണ്ടിരിക്കുകയാണ്. നിലയ്ക്കാത്ത പ്രവാഹംപോലെ. അശോകൻ തന്നെ കവിതയാകുന്നു. കാറ്റായും, കടലായും,മഞ്ഞായും, മഴ മുറിച്ചു കടക്കുന്ന വെയിലായും അശോകൻ മാറുന്നു. മരമായും തീ-മരമായും, പൂമരമായും പുത്തൂർ  അശോകൻ കവിതകൾ പൂക്കുന്നു. സ്വയം കവിതയാകുന്നു. വലിയ കവികളെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന അശോകനോട് ഞാൻ പറയട്ടെ. "നിങ്ങളും  വലിയ കവിയാണ്. കവികളിൽ അശോക ചക്രവർത്തി."

പേക്രോം - പി പി രാമചന്ദ്രന്റെ കവിതകൾ

പി. പി രാമചന്ദ്രനെക്കുറിച്ച്  1 ഒച്ചിലും മച്ചിലും കവിത.  തൂണിലും തുരുമ്പിലും കവിത.  വാക്കിലും നോക്കിലും കവിത.  മീനുകൾ തല വെട്ടി- തിരിയുന്ന വ...