Thursday, March 16, 2023

Book: Unaccounted Exile - Detective Mystery

                                                        


ആർക്കിറ്റെക്റ്റ് വിമല രാമചന്ദ്രൻ എന്ന സ്ത്രീയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്  അന്വേഷണം നടത്തുന്ന പോലീസ് ഇൻസ്‌പെക്ടർ  ജോമോൻ ചെന്നെത്തുന്നത് രഹസ്യങ്ങളുടെ ഒരു വലിയ ചരിത്രത്തിലേക്കാണ്. അനോണിമസ് കോൺഫെറെൻസിങ്, ഇ-കോമേഴ്‌സ് തുടങ്ങി  അത്യാധുനിക സാങ്കേതിക വിദ്യ മുതൽ ചോളാ സാമ്രാജ്യ ചരിത്രം ചികയുന്ന സങ്കീർണമായ കുറ്റാന്വേഷണ നോവൽ. ഞാൻ കൂടുതൽ കഥ എഴുതുന്നത് ശരിയല്ല; നിങ്ങൾ വായിക്കുന്നതാണ് അതിന്റെ ശരി.

ഈ പുസ്തകം എന്നെ ആകർഷിച്ചത് ഇതിന്റെ പേരിലൂടെയാണ്. (കണക്കിൽപ്പെടാത്ത നാടുകടത്തൽ - Unaccounted exile) വായിച്ചു തുടങ്ങി ആറു മുതൽ എട്ട് മണിക്കൂർ സമയം കൊടുത്താൽ മനോഹരമായ വായനയിലൂടെ ഈ പുസ്തകം നിങ്ങൾക്ക്  ആസ്വദിക്കാം. ഡാവിഞ്ചി കോഡ് പോലെയുള്ള ഡറെറ്റക്റ്റീവ് മിസ്റ്ററി നോവലുകൾ ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിൽ ഈ പുസ്തകം നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. ഇംഗ്ലിഷ്‌ രണ്ടാം ഭാഷയായുള്ള എഴുത്തുകാരന്റെ ഒന്നാമത്തെ ഇംഗ്ലിഷ്‌ നോവൽ. എന്നാൽ ഒരിക്കലും നിങ്ങൾക്ക് അത് ഭാഷയിൽ അനുഭവപ്പെടില്ല. അന്തർദേശിയ നിലവാരത്തിലുള്ള മിസ്റ്ററി നോവലുകളുടെ നിലവാരം പുലർത്തിയിരിക്കുന്നു. ആദ്യമായി എഴുതുന്ന നോവലാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്.

ഈ കഥയിലെ വിമല രാമചന്ദ്രന്റെ മരണം ചുറ്റുമുള്ള എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. ഇന്ത്യയിലെ ഏറ്റവും കഴിവുള്ള ആർക്കിറ്റെക്റ്റ് ആയി വളർന്നുകൊണ്ടിരിക്കുന്ന വിമലക്ക് ഉദ്യോഗ രംഗത്ത് ശത്രുക്കൾ ഉണ്ടാവുക സ്വാഭാവികം. നിർമാണ രംഗത്തെ ഘടനാപരമായ കാഴ്ചപ്പാടുകളിൽ വിപ്ലവം സൃഷ്ടിക്കുന്ന രീതികൾ ജോ ആൻഡ് ജോ കമ്പനിയിലേക്ക് കൊണ്ടുവന്ന അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയായ വിമലയുടെ മരണം ഏവരെയും നിരാശയിലാക്കിയെന്നത് ഒരു ഘട്ടത്തിൽ നാം മനസിലാക്കുന്നു. വാസ്തുവിദ്യ, തച്ചു ശാസ്ത്രം, രൂപകൽപന തുടങ്ങിയ മേഖലകളെ കലയായി കണ്ട നിർമ്മാണരംഗത്തെ കലാകാരിയായിരുന്നു വിമല.  പല കാരണങ്ങൾകൊണ്ടും വിമലയുടെ മരണത്തിന്റെ അന്വേഷണം പോലീസിലെ ഉയർന്ന തലത്തിലെത്തന്നെ പ്രാധാന്യമുള്ള കേസായി പരിണമിക്കുന്നു.

ഇതിലെ കുറ്റാന്വേഷണ നായകൻ ജോമോൻ ക്രിമിനൽ മെട്രിക്സിലെ കണ്ണികളെ ബന്ധപ്പെടുത്താൻ നടത്തുന്ന ബുദ്ധിപരമായ അവലോകനങ്ങൾ വായനക്കാരനെ ത്രസിപ്പിക്കും. കുറ്റാന്വേഷകൻ കുറ്റവാളിക്ക് പിന്നാലെ പോകുമ്പോൾ കുറ്റവാളി അന്വേഷകന്റെ പിന്നാലെ രഹസ്യന്വേഷണം നടത്തുന്ന വിധിവിപര്യയം ഇതിവൃത്തത്തിലെ പ്രത്യേകത തന്നെയാണ്.    അറിയേണ്ട കാര്യങ്ങൾ മറ്റുള്ളവരിൽ നിന്നും റാഞ്ചിയെടുക്കാൻ തന്ത്രപരമായി ജോമോൻ കാര്യങ്ങൾ അവതരിപ്പിക്കുകയും, അതിനു ശേഷം അവരെ നിരീക്ഷിക്കുന്നതിൽ കാണിക്കുന്ന ക്രിമിനൽ കുറ്റാന്വേഷണ പാടവം എഴുത്തുകാരനിൽ നിന്നും സംക്രമിച്ചതാണോയെന്ന് സംശയിച്ചാലും തെറ്റില്ല. കർക്കശക്കാരനായ പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും അനുകമ്പയുള്ള ഇൻസ്പെക്ടർ ജോമോനിലേക്ക്  അവസാനം എത്തുമ്പോൾ ആ സംശയം ബലപ്പെടുന്നു.

തന്റെ രചനയെ കലാപരമായി കൗശലത്തോടെ കൗതുകത്തോടെ സൗന്ദര്യത്തോടെ ആകാംഷ നിലനിർത്തിക്കൊണ്ട് വായനക്കാരെ അവസാ നംവരെ കൊണ്ടുപോകുന്നതിൽ സന്തോഷ് നാരായണൻ വിജയിച്ചിരിക്കുന്നു.  അത് ഒരു വരിയിൽ ഞാൻ പറഞ്ഞെങ്കിലും അത് തന്നെയാണ് നോവൽ രചനയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ വിദ്യ. പുതിയ രചനകൾക്ക് കൂടുതൽ ഉത്തേചനം ആശംസിക്കുന്നു.

                                                                            


പേക്രോം - പി പി രാമചന്ദ്രന്റെ കവിതകൾ

പി. പി രാമചന്ദ്രനെക്കുറിച്ച്  1 ഒച്ചിലും മച്ചിലും കവിത.  തൂണിലും തുരുമ്പിലും കവിത.  വാക്കിലും നോക്കിലും കവിത.  മീനുകൾ തല വെട്ടി- തിരിയുന്ന വ...