Saturday, November 2, 2024

സിനയുടെ വിന്റർ ഹ്യൂസ്

സിനയുടെ വിൻ്റർ ഹ്യൂസ് എന്ന കവിത സമാഹാരം എൻ്റെ ശ്രദ്ധയിൽപ്പെട്ട അദ്വിതീയമായ കലയായ കവിതകളുടെ ചിത്രങ്ങളാണ്. അല്ലെങ്കിൽ ചിത്രങ്ങളിൽ ഒളിപ്പിച്ചുവെച്ച കവിതകളാണ്. ഈ ഒരു തന്ത്രത്തിൽ മറ്റൊരാൾ എഴുതിയിട്ടുണ്ടോ എന്നത് എനിക്കറിയില്ല. ഉണ്ടാകാം. പക്ഷെ, എൻ്റെ ശ്രദ്ധയിൽ പെട്ട ആ ഗണത്തിൽ പെട്ട ആദ്യ സൃഷ്ഠിയാണ് വിൻറർ ഹ്യൂസ്.

ദി ഇൻസ്പിറേഷൻ എന്ന ആദ്യ കവിത എല്ലാ കലാകാരന്മാരുടെയും ഹൃദയമാണെന്ന് പറയാൻ എനിക്ക് മടിയില്ല. അതിൽ തുടങ്ങി മൈ ഡ്യൂവൽ വിത്ത് ടൈം, ദി കോൺസൊലേഷൻ, ബെനവെലോൻസ് എന്നിങ്ങനെ തുടങ്ങി ദി മെർമെയ്‌ഡ് എന്ന കവിതയിൽ ഇത് അവസാനിക്കുന്നു. 16 കവിതകൾ. ലക്ഷങ്ങൾ വിലമതിക്കുന്ന 16 പെയിൻറിംഗുകൾ സാധാരണക്കാർക്ക് വെറും 400 രൂപയ്ക്ക് അതിൻ്റെ ചെറിയ മാതൃകകൾ കയ്യൊപ്പ് സഹിതം സമ്മാനിക്കാൻ കാണിച്ച സന്മനസിന് നന്ദി. ലളിതമായ കവിതകളിലൂടെ അമൂല്യമായ പെയിൻറിംഗുകൾ ചിത്രരചനയുടെ സങ്കേതം അറിയാത്ത സാധാരണക്കാർ ആസ്വദിക്കട്ടെ എന്ന സൂത്രമാണോ അതിനു പിന്നിൽ? അതിൽ വിജയിച്ചിരിക്കുന്നു. വരച്ച ചിത്രങ്ങളുടെ അർത്ഥം കവിതയായി എഴുതി. ഇനി കവിതകളുടെ അർത്ഥം ഞാൻ നിരൂപണമായി എഴുതുന്നത് ശരിയല്ലല്ലോ. എങ്കിലും ചിലത് പരാമർശിക്കാതിരിക്കാൻ കഴിയില്ലല്ലോ. മണിക്കൂർ സൂചിയെ മുന്നോട്ട് പോകാൻ സമ്മതിക്കാതെ സെക്കൻറ് സൂചിയെ ഓരോ സെക്കൻറ് വെച്ച് പോയാൽ മതിയെന്ന ഭാവത്തിൽ പിടിച്ചുനിർത്തുന്ന ക്യാൻവാസ് കവിതയും ജീവിതവും സത്യവുമാണല്ലോ. നൈമിഷിക സൗന്ദര്യവും ജീവിതത്തിൻ്റെ പൊതുവിലുള്ള ക്ഷണികതയും എല്ലാ കവിതകളിലും വിഷയമായി വരുന്നുവെന്നത് ഞാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരിടത്ത് സ്ത്രീയുടെ ജീവിതം ആപ്പിൾ മരത്തെപ്പോലെ വരച്ചു കാണിക്കുന്ന ചിത്രകാരി ചോദിക്കുന്നു, ആപ്പിൾ മരത്തിൻ്റെ നന്മയെ ചൂഷണം ചെയ്യുന്ന സാഹചര്യമാണോ ചുറ്റും. ജീവിതത്തിൻ്റെ അർത്ഥമില്ലായ്മയ്ക്ക് ഇടയിൽ അർത്ഥം അന്വേഷിക്കുന്ന നിറങ്ങളുടെ യുദ്ധമാണ് മറ്റൊരു കവിത ചിത്രം. അടുത്ത കവിതയിൽ അഗ്നി - ദി ഫയർ എന്ന ഒറ്റ ഉപമയിൽ ജീവിതത്തിൻ്റെ വ്യത്യസ്ത രൂപാന്തരങ്ങളെ വരച്ചു കാണിച്ചിരിക്കുന്നു. ഗർഭപാത്രത്തിലെ ആദ്യ കിരണമായി തുടങ്ങുന്ന അഗ്നി ജീവിതത്തിൻ്റെ ചൂളയിൽ ധീരതയെ ചുട്ടു പഴുപ്പിച്ച ലോഹമായി താരതമ്യം ചെയ്തു അത് പിന്നീട് അതെ ചൂള വാളായി മാറ്റിയത് വിധിയാണെന്ന് പറഞ്ഞു വെക്കുന്നു കവി. വിയോഗത്തിൻ്റെ വേദനയെയും അഗ്നിയായി ഉപമിക്കുമ്പോൾ പ്രണയവും വിശപ്പും അഗ്നി തന്നെ. സ്വപ്നങ്ങൾക്ക് തിരി കൊളുത്തി പുതിയ ജ്വാലകൾ സൃഷ്ടിക്കുന്ന പ്രയാണം നടത്തുന്നു അതെ അഗ്നി മരണത്തിലും അഗ്നി തന്നെയാണെന്ന് സിന കരുതുന്നു. അതും ഒരു വിധി. അഗ്നിയായി ജീവിക്കുന്ന ചില മനുഷ്യർ മരണത്തിലും എത്രയോ മനുഷ്യരുടെ മനസ്സിൽ പ്രത്യാശയുടെ അഗ്നി വിതറിക്കൊണ്ടാണ് കടന്നുപോകുന്നത്. ചാരത്തിൽ പോലും സ്വപ്നങ്ങൾ ഉണ്ട്. അവിടെ പോലും ആത്മാവ് മയങ്ങി കിടക്കുകയല്ല. അവിടെയും അഗ്നിയാണ്. പൂർത്തിയാകാത്ത ക്യാൻവാസ് എന്ന കവിതയിൽ ക്യാൻവാസ് നിങ്ങൾ കാണില്ല. ഈ പുസ്തകത്തിലെ ചിത്രമില്ലാത്ത ഒരേ ഒരു കവിത. പുതിയ നോവലുകൾക്കായി തയ്യാറെടുക്കുമ്പോൾ ശൂന്യമായ വെള്ളക്കടലാസുകൾ വല്ലാത്ത ഉൾക്കിടിലമുണ്ടാക്കുന്നുവെന്ന് സാക്ഷാൽ എം.ടി പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ തന്നെയാണോ ഒരു ചിത്രകാരിക്ക് പുതിയ വരകൾക്കായി ഇരിക്കുമ്പോൾ സ്വയം അനുഭവപ്പെടുന്നത്? ആയിരിക്കാം. പുതിയ ക്യാൻവാസിനായി ചന്ദ്രൻ്റെ നിലാവിൻ്റെ ദയക്ക് വേണ്ടി കാത്തിരിക്കുന്ന ലുനാറ്റിക്ക് സിനക്ക് എൻ്റെ അഭിവാദ്യങ്ങൾ. 

No comments:

Post a Comment

പേക്രോം - പി പി രാമചന്ദ്രന്റെ കവിതകൾ

പി. പി രാമചന്ദ്രനെക്കുറിച്ച്  1 ഒച്ചിലും മച്ചിലും കവിത.  തൂണിലും തുരുമ്പിലും കവിത.  വാക്കിലും നോക്കിലും കവിത.  മീനുകൾ തല വെട്ടി- തിരിയുന്ന വ...